എന്നിട്ടും
കാട്ടിലെറിഞ്ഞ ജമന്തിവിത്തുകൾ
മുളച്ച് തളിർത്ത് പൂക്കൾ വിരിയിച്ചു.
എന്നിട്ടും
പാടാത്ത പാട്ടുകളുടെ ഈണം
ചെവിയിലാരോ
മൂളിക്കൊണ്ടേയിരുന്നു.
എന്നിട്ടും
കാണാച്ചിരിയുടെ അലകൾ
കാറ്റിൻറെ തേരിലേറി
ചുണ്ടിൽ താളമിട്ടു.
എന്നിട്ടും
കാണാക്കഥകൾ പറയാൻ
പാണൻറെ തുടി, വെറുതെ
തുടിച്ചുകൊണ്ടേയിരുന്നു.
എന്നിട്ടും
സ്വപ്നങ്ങൾ ചിതലരിച്ച
കൗമാരക്കണ്ണുകളിൽ
നക്ഷത്രശോഭ പുഞ്ചിരിച്ചു.
എന്നിട്ടും
പതിഞ്ഞകാലൊച്ചകൾ
ഉറക്കതീരങ്ങളിൽ
കല്ലുകളായി പതിച്ചു.
എന്നിട്ടും
മക്കളെ കാത്തിരുന്ന
അമ്മമാർ ഗർഭപാത്രം
വാടകക്കു നൽകി.
എന്നിട്ടും
നെല്ലും കല്ലും പെറുക്കി
ചേറിയെടുത്ത അരിയിലേക്ക്
ആരോ മണ്ണെറിഞ്ഞു.
എന്നിട്ടും
വറുതിയില്ലെന്ന് മരണമില്ലെന്ന്
പുതുകാലൻകോഴികൾ
കൂകിക്കൊണ്ടേയിരിക്കുന്നു.
രജനി
No comments:
Post a Comment