Saturday, 1 December 2018

അതിഥിയെക്കാത്ത് -കവിത

ജീവൻറെ അവസാനത്തെപിടച്ചിൽ
തൊണ്ടയിൽ കുരുങ്ങിയ
അമർത്തിയൊരു നിലവി ളി.

അങ്ങനെയായിരിക്കുമോ
മരണമെത്തുന്നത്
പതിഞ്ഞ കാലടികളുമായി
അതിശീഘ്രമവൻ
ജീവനുമായി കടന്നുകളയുമോ

കനത്തകാലടിയൊച്ചകളിൽ
പ്രകമ്പനം കൊണ്ട്
കേൾക്കാത്ത ശബ്ദവീചീകളിൽ
ഉൻമത്താനായാണോ
അവൻറെ എഴുന്നള്ളത്ത്

രാഗങ്ങൾ തുന്നിച്ചേർത്തൊരു
നിലാവസ്ത്രമാണോ
അവൻ ധരിച്ചിട്ടുണ്ടാവുക

ഇളംകാറ്റിൽ പറന്നുപൊങ്ങുന്ന
അവൻറെ അംഗവസ്ത്രങ്ങളിൽ
നക്ഷത്രപൂക്കൾ
പുഞ്ചിരി പൊഴിക്കുമോ

പ്രിയപ്പെട്ടവരിൽ നിന്നു
തട്ടിയെടുത്ത ജീവൻറെ
തേങ്ങിക്കരച്ചിലുകളാണോ
ചീവീടുകൾ
പാടിത്തീർക്കുന്നത്!

കാത്തിരിക്കാനും
കരുതിയിരിക്കാനും
ആരുമില്ലാത്തവരിലേക്ക്
നിൻറെ വഴികൾ
എത്താത്തതെന്താണ്!

No comments:

Post a Comment