ഉള്ളിലുള്ള ഒരാളോട്
കലമ്പി കലമ്പി
ഒറ്റക്കല്ലെന്ന് തോന്നാൻ
തുടങ്ങി.
തനിച്ചു നടക്കുമ്പോഴും
പിറുപിറുക്കുന്നത് കേട്ട്
ആളുകളെന്തോ പറയാനും
തുടങ്ങി
എല്ലാരോടും എല്ലാം
പറഞ്ഞിട്ടും കാര്യമില്ലെന്ന്
തിരിച്ചറിഞ്ഞപ്പോഴാണ്
തന്നോടുതന്നെ പറയാൻ
തുടങ്ങിയത്.
'ആദ്യം സ്വയമറിയണം
എന്നാലേ അപരനെയറിയൂ'
ഗുരുവചനം.
സ്വയമറിഞ്ഞാൽ
ആരോടും ഒന്നും
പറയാനുണ്ടാവില്ലെന്നത്
തിരിച്ചറിവ്.
അപ്പോഴാണ്
ഭ്രാന്താശുപത്രിയിലെ
ഒറ്റപ്പെട്ട ഇടുങ്ങിയമുറി
ബുക്ക് ചെയ്ത്
അയാലോക്കക്കാർ
മാതൃകയാകുന്നത്.
പട്ടിണികിടന്ന്
കുഞ്ഞുങ്ങൾ മരിക്കുന്നതൊന്നും
അവരറിഞ്ഞില്ല.
നാട്ടുകാർക്ക് ഉപദ്രവമാകുന്നതല്ലേ ഇല്ലാതാക്കേണ്ടത്!
പട്ടിണി ഒരു ആഗോള
പ്രതിഭാസമല്ലേ.
സദാചാരലംഘനമാണോ
ഒളിഞ്ഞുനോക്കാം,
ഇത് വെറും പട്ടിണി!
അപ്പോൾ പറഞ്ഞുവന്നത്
ഞാൻ എന്നെ
അറിയുകയായിരുന്നു
തിരിച്ചറിവായപ്പോഴേക്കും
ലോകമെന്റെ മുന്നിൽ
വാതിൽ കൊട്ടിയടച്ചു
അപ്പോൾ അറിവ് എന്നത്
ഇരുട്ടാണോ?
രജനി വെള്ളോറ
No comments:
Post a Comment