ഒരു കുടന്ന രക്തപുഷ്പങ്ങൾ
കുത്തിക്കയറുന്ന ചുവപ്പ്
കണ്ണിലങ്ങനെ മിന്നി നിൽക്കും
ഏറെനേരം മനസ്സിലും.
ആകാശത്തിൽ വെറും
പൂക്കളായ്
തേൻ കുടിക്കാൻ
പറവകൾ
എങ്കിലും വിഷാദത്തിന്റെ
മുള്ളുകൾ
മേലാകെ നിറച്ചവൾ
പൂക്കളുടെ പുഞ്ചിരിയിൽ
സ്വയം മറന്നേറെ നേരം.
വരരുതാരും അരികിലേക്ക്
സ്വയരക്ഷയ്ക്കായ്
നിറച്ചതാണീ മുള്ളുകൾ
എന്നിട്ടും മൂർച്ചയേറിയ
കത്തികൾക്കിരകളായ്,
തനിച്ചേറെ പൊരുതിയും
തിളച്ചേറെ വേനലിൽ,
തണുത്തങ്ങനെ മഴയിലും.
കൂർത്തമുള്ളുകളിൽ
കോർത്തെടുത്ത ജീവിതം
ഒടുവിൽ
കാൽച്ചുവട്ടിൽ ചിതറിയ
ചുവന്ന പുഷ്പങ്ങളങ്ങനെ
തകർന്ന സ്വപ്നങ്ങായ്
നിറകൺചിരിയുതിർക്കവേ
വീണ്ടും തളിർക്കും പൂക്കു-
മതു കായ്ക്കുമെങ്കിലും
വെറുതേ വേപഥു
കൊള്ളുന്നു ഞാൻ
ഹാ! പുഷ്പമേ!
രജനി വെള്ളോറ
PC: Antony Peter
No comments:
Post a Comment