Sunday, 7 April 2019

കൊടി



വീട്ടിലേക്കുള്ള വഴി
എപ്പോഴും  മറന്നുപോകുന്നെന്ന്
അവൾ ഇന്നലെയും
പറഞ്ഞിരുന്നു.
മൂന്നുകൊടിമരങ്ങളുള്ള
മുക്കൂട്ടു കവലയിൽ നിന്നും
വലത്തോട്ടോ അതോ
ഇടത്തോട്ടോ!
വലത്തോട്ട് തിരിഞ്ഞ്
നാലാമത്തെ ഗേറ്റില്ലാത്ത വീടാണെന്ന്
വീണ്ടും ഞാൻ ഓർമിപ്പിച്ചു.
എന്നിട്ടും ഇടത്തോട്ട് തിരിഞ്ഞ്
അഞ്ചാമത്തെ വീടിന്റെ
വലിയ മതിൽക്കെട്ടിനുമുന്പിൽ
അന്തിച്ചുനിന്ന്
അവളെന്നെ വിളിച്ചു
'എന്റെ വീടിനു ചുറ്റും
ആരോ മതില്കെട്ടി'.
തൊണ്ടയിൽ കുരുങ്ങിയ
സങ്കടക്കരച്ചിൽ
അപ്പാടെ വിഴുങ്ങി
വീണ്ടും ഞാനവളെ
വീട്ടിലേക്ക് നടത്തിച്ചു.
മൂക്കൂട്ടുകവലയിലെ
മൂന്നു കൊടിമരങ്ങളിലെ
ഏതോ ഒരു കൊടി
പുതച്ചാണ് തന്റെ
സ്വപ്‌നങ്ങൾ ഉറങ്ങിക്കിടന്നതെന്ന
ചെറിയോരോർമ്മയുണ്ടെന്ന്
അവൾ ഇന്നും പറഞ്ഞു.

രജനി വെള്ളോറ

No comments:

Post a Comment