Wednesday, 20 February 2019

ദാനം


മരണപത്രങ്ങളെഴുതി
ഒപ്പിട്ടിട്ടുണ്ട്
കണ്ണും കരളും വൃക്കയും
ദാനം ചെയ്യണം.

അമ്മയുടെ
 കടുകുപാത്രത്തിലും
അച്ഛൻറെ
ഗുളികപാത്രത്തിലും
നിറയെ സ്നേഹം
അടച്ചുവച്ചിട്ടുണ്ട്
വളരെക്കുറച്ചായിട്ടെടുക്കണം
ഒരു ജീവിതകാലം
മുഴുക്കെ
വേണ്ടതല്ലേ.

അനിയനും അനിയത്തിക്കും
പുസ്തകത്താളിനിടയിൽ
ഓരോ മയിൽപ്പീലി
വച്ചിട്ടുണ്ട്
വെളിച്ചം കാണിക്കരുത്
പെറ്റുപെരുകും,
ഒരു മയിൽപ്പീലിത്തോട്ടം
നിങ്ങൾക്ക് സ്വന്തമാകും,
ഏട്ടൻറെ സ്നേഹം പോലെ.

ഇടവഴിയിലിനി
കാത്തുനിൽക്കണ്ടെന്ന്
ആരെങ്കിലും
അവളോടു പറയണം
എനിക്കുതന്ന
പുഞ്ചിരികൾ
ഞാൻ കൂടെക്കൂട്ടിയെന്നും.

ആടുന്ന കട്ടിളക്കാലുകളും
ചോരുന്ന ഓലപ്പുരയും
ആരെങ്കിലും മാറ്റിപ്പണിയും
കാരണം
രകതസാക്ഷിയാവാമെന്ന്
കരാറുറപ്പിച്ചിട്ടുണ്ട്,
ദാനം ചോദിക്കുന്നവന്
ജീവൻ നൽകുന്നതല്ലേ
ഭാരതപൈതൃകം!

Monday, 18 February 2019

നിനക്കായ്


നിന്നെയോർക്കാത്ത നിമിഷങ്ങളിൽ
എനിക്ക് ജീവനില്ലെന്നാണർത്ഥം
നിൻറെ വിളിക്കായി
കാതോർത്ത്
മറ്റൊരു ശബ്ദവും ഞാൻ
കേൾക്കാറില്ലെന്നതു സത്യം.
എന്നിൽ നിറഞ്ഞു നിൽക്കുന്ന
 നിന്നെ കാണാൻ
ഒരു കണ്ണാടി പോലും വേണ്ടെനിക്ക്.
നീയറിയാതെ നിന്നെ ചൂഴ്ന്ന് ഞാനുണ്ടായിരുന്നെന്ന്
നീ തിരിച്ചറിയുമ്പോഴേക്കും
ഞാനുണ്ടായെന്ന് വരില്ല,
കാരണം നിന്നെക്കാളൊരിത്തിരിയധികം
ഞാനവനെ സ്നേഹിക്കുന്നുണ്ട്;
മരണത്തെ.


Tuesday, 12 February 2019

വയലും വീടും

നാട്ടിലെ വയലുകളിലൊക്കെ പച്ചക്കറി നടുന്ന സമയമണല്ലോ...നിലംമുട്ടെ തൂങ്ങിനിൽക്കുന്ന പടവലങ്ങയും പടർന്നു പടർന്നു പാടം കടന്നു പോകുന്ന മത്തനും മഞ്ഞപ്പൂക്കളും കുഞ്ഞുവെള്ളരിക്കകളും  മാറോടടുക്കിയ വെള്ളരിക്കൂട്ടവും കാണുമ്പോഴൊക്കെ കുട്ടിക്കാലത്തേക്കൊന്നു നടക്കാൻ തോന്നും.

കൊയ്ത്തു കഴിഞ്ഞ പാടം, ഒന്ന് ഉഴുതുമറിച്ച്,  കട്ടയുടച്ച്  തയ്യാറാക്കും. കുറച്ച് സ്ഥലത്ത് ഉഴുന്ന് വിതക്കും.  കുറെ സ്ഥലത്തു ഒരോരുത്തരായി പച്ചക്കറി നടും. തടമൊരുക്കി വെള്ളം നനച്ച് നേരത്തെ കുതിർത്തു മുളപ്പിച്ച വിത്തുകൾ നടും..അമ്മമ്മയുടെ കൂടെ വാലായി നടക്കും. വെണ്ട, ചീര, പയർ,പാവൽ, പടവലം, മത്തൻ,കുമ്പളം, പച്ചമുളക് വെള്ളരി എന്നുവേണ്ട എല്ലാ
 ഉണ്ടാകും.
ഓരോ ചെടിയും മുളച്ച് ഒരിലയും രണ്ടിലയും മൂന്നിലയും വന്ന് കുത്തിനിർത്തിയ ഉണങ്ങിയ മരക്കൊമ്പുകളിലൂടെ പന്തലിലേക്ക് കയറും.
കണ്ടുകണ്ടങ്ങനെ നിൽക്കുമ്പോഴേക്കും പൂക്കുകയും കായ്ക്കുകയും ചെയ്യും. കുറച്ചുദൂരെയുള്ള കിണറ്റിൽ നിന്നോ കുളത്തിൽനിന്നോ വെള്ളം കോരിയെത്തിക്കാൻ നല്ല പാടാണ്. എന്നാലും എന്തിവലിഞ്ഞ് വെള്ളമെത്തിക്കും. കൂട്ടായ്മയുടെ സന്തോഷത്തിൽ പണിയെടുക്കുന്നത് അറിയുകയേ ഇല്ല. വെള്ളവും വളവും കിട്ടിയ സന്തോഷത്തിൽ ഓരോ തയ്യുകളും തലയാട്ടുകയും പുഞ്ചിരിക്കുകയും ചെയ്യും. പൂക്കൾ കായ്കളായി മാറുന്ന ഓരോ നിമിഷവും അതിന്റെ വളർച്ചയുടെ ഓരോ ഘട്ടവും തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.

 പടവലം നീളത്തിൽ താഴോട്ട് വളരാൻ അറ്റത്ത് കല്ല് കെട്ടി താഴ്ത്തിയിടുക, പാവയ്ക്കാ കുഞ്ഞുങ്ങൾക്ക് കടലാസുടുപ്പിട്ട് കീടങ്ങളിൽ നിന്ന് രക്ഷിക്കുക ഇത്യാദി ജോലികൾ എന്ത് സന്തോഷത്തോടെയായിരുന്നു ചെയ്തത്!.
പാവക്കയുടെ കയ്പ് മണം, പടവലങ്ങയുടെ പച്ച മണം, ചീര മണം, കുമ്പളങ്ങ മണം, പിഞ്ചുവെണ്ടക്കയുടെയും പയറിന്റെയും സ്വാദ്, അങ്ങനെ ഒരിക്കലും മറന്നുപോകാത്ത രുചികളും മണങ്ങളും!

വയൽനിറയെ സ്വർണ്ണവെള്ളരിക്കകളും വെളുവെളെ വെളുത്ത കുമ്പളങ്ങകളും മഞ്ഞമത്തങ്ങകളും ഇപ്പോഴും കൺമുന്നിൽ നിറഞ്ഞുനിൽക്കുന്നു. പടിഞ്ഞാറ്റകളിൽ നിരനിരയായി തൂക്കിയിട്ട വെള്ളരിക്കകൾ, കട്ടിലിനടിയിൽ നിരത്തിയ കുമ്പളങ്ങകളും മത്തങ്ങകളും, സമൃദ്ധിയുടെ വിഷുക്കാലത്തെ വരവേൽക്കാൻ നാടും വീടും ഒരുങ്ങിയ നല്ല ദിനങ്ങൾ!

ഇന്നത്തെ കുട്ടികൾക്ക് കിട്ടാതെപോയ കുറെ മണങ്ങളും രുചികളും ഓർമ്മകളും കൂട്ടിവച്ച്, ഇടയ്ക്കിടെ വെറുതെ ഒന്ന് ചിക്കിപ്പരത്തി, നനുത്ത വെയിലത്തൊന്ന് ഉണക്കിയെടുത്ത്, പൂപ്പൽ പിടിക്കാതടച്ചുവെക്കട്ടെ,  മരണം വരെ ഓർത്ത് നടക്കാൻ ഇതൊക്കെയല്ലേ ബാക്കിയുള്ളൂ.

Wednesday, 6 February 2019

അവൾ തനിച്ചാണ്


ആർത്തലച്ചുവന്ന സങ്കടത്തിര
തൊണ്ടയിലമർന്ന് കല്ലിച്ചുപോയ്
നെഞ്ചിലുയർന്ന തേങ്ങലിൽ
ഉടലാകെ ഉൾച്ചൂടിലുലഞ്ഞ്
കണ്ണുകൾ പുകഞ്ഞ്
ചുണ്ടുകൾ വിറച്ചൊരു
ചിരിയുതിർത്ത്
നിൽക്കണം.

ആരോടും പറയാനാകാതെ
ഒരായിരം സൂചികൾ
കുത്തിതറക്കുന്ന വേദന
കടിച്ചമർത്തി
കണ്ണീരിനിടയിലൂടെ
പുഞ്ചിരിച്ച്
ആൾക്കൂട്ടത്തിനിടയിലൂടെ
ഏറെ തനിച്ചായി
മുമ്പിലെ വിശാലമായ
പാതയിലൂടെ ലക്ഷ്യമില്ലാതെ
ആഞ്ഞുനടന്ന്
നീ തനിച്ചാണെന്ന്
മനസ്സിനോട് വീണ്ടും
പറഞ്ഞ്.

കരിയിലമൂടിയ വഴികളിൽ
നിലാവ് നിഴൽച്ചിത്രങ്ങൾ
വരച്ചതും ഇരുൾ വന്നത്
മായ്ച്ചതും
നിശ മങ്ങി സൂര്യനൊരു
തിരി തെളിയിച്ചുവെങ്കിലും
കൊട്ടിയടച്ച മനസ്സിൻറെ
വാതായനങ്ങൾ
ഒരിക്കലും തുറക്ക വയ്യാതെ.

കാലം കാറ്റിലുണക്കും
മുറിവുകൾ, എങ്കിലും
രക്തം കിനിയുമതിങ്കൽ
നിന്നേറെക്കാലം
നിൻറെ ശരികൾ
നിൻറേതുമാത്രമായിരുന്നെന്ന്
ഏറെക്കാലമതോർമ്മിപ്പിക്കും
അപ്പോഴും നീ പുഞ്ചിരിക്കണം
കണ്ണീർ ഹൃദയത്തിൽ മാത്രം
തൂകി നിറയ്ക്കണം.

രജനി വെള്ളോറ

Sunday, 3 February 2019

നിന്നിലേക്ക്, പിന്നെ എന്നിലേക്കും - കവിത


ആകാശത്തിലേക്ക്
കൺമിഴിക്കുന്ന
ചെമ്പകപ്പൂക്കൾക്ക്
സന്ധ്യയുടെ ചുവപ്പും
സ്വപ്നങ്ങളുടെ
മഞ്ഞയുമാണ് നിറം.

തനിച്ചുറങ്ങുന്ന
നക്ഷത്രങ്ങൾക്ക്
നറും പകലിലൊരു
കുറിമാനമെഴുതി
രാത്രിയിലേക്ക്
മിഴികൾനീട്ടി
മറുകുറിക്കായി
കാത്തിരിപ്പ്.

ഉറക്കംതൂങ്ങുന്ന
തൊട്ടാവാടിയിൽ
മഞ്ഞുതുള്ളിയുടെ
തണുത്ത ചുംബനം.
മിഴിപൂട്ടിയ
ചെമ്പരത്തിപ്പൂവിന്
ഇരുട്ടിൻറെയൊരു
കുഞ്ഞുപുതപ്പ്.

രാത്രിമുല്ലകൾ
വെളുക്കെച്ചിരിച്ചപ്പോൾ
അമ്പിളിയിത്തിരി
പാൽനിലാവൊഴുക്കി.
പ്രണയം പറയാൻ വന്ന
കാറ്റൊന്ന്
ചുറ്റിച്ചുറഞ്ഞ്
പടിഞ്ഞാട്ടു പോയി.

ഒരു ചെമ്പിൽ
സ്വർണ്ണമുരുക്കിയെടുത്ത്
കിഴക്കൂന്നൊരുത്തൻ
പുറപ്പെട്ടെന്ന്
കാക്കപ്പെണ്ണ്
മൊഴിഞ്ഞപ്പോൾ
ഒരു രാത്രി മുഴുക്കെ
ഉറങ്ങാതിരുന്നവൾ
എൻറെയും നിൻറെയും
വേലിക്കലെ ചെമ്പകം
വീണ്ടും വീണ്ടും
വെറുതേ
ചിരിച്ചുകൊണ്ടിരുന്നു.

രജനി വെള്ളോറ