Wednesday, 4 December 2019

കഥ- അരുതുകളുടെ അതിരുകൾ

അരുതുകളുടെ അതിരുകൾ

അയാളെ കാത്തിരുന്ന് ഉറക്കം തൂങ്ങിയപ്പോൾ വാതിലടച്ച് അവൾ ബെഡ്റൂമിലേക്ക് നടന്നു. ഇന്ന് എന്തായാലും അടി കൊള്ളേണ്ടിവരും. എന്നാലും വയ്യ, കിടക്കണം.
പകൽ മുഴുവൻ  ഓഫീസിൽ ജോലി, പിന്നെ വീട്ടിലെ ജോലി, കുട്ടികളെ ഭക്ഷണം കഴിപ്പിക്കൽ, ഹോം വർക്ക്. എല്ലാം കഴിഞ്ഞ് അവരെ ഉറക്കിയപ്പോഴേക്കും മടുത്തുപോയി.
പാത്രം കഴുകുകയും അടിച്ചുതുടച്ചുതരികയും ചെയ്യുന്ന ചേച്ചി ഇന്ന് വന്നതുമില്ല.
ഉറക്കത്തിന്റെ ഊഞ്ഞാലിൽ മെല്ലെ ആടി തുടങ്ങിയപ്പോഴാണ് കോളിങ് ബെൽ അടിച്ചത്.

 ചാടിപ്പിടിച്ചെഴുന്നേറ്റ് ഓടി വാതിൽ തുറന്നു.
മുഖമടച്ച് കിട്ടിയ അടിയിൽ വേച്ചു വീഴാൻ പോയി. സോഫയുടെ സൈഡിൽ പിടിച്ചതുകൊണ്ട് വീണില്ല.
പക്ഷെ പെട്ടന്നു കിട്ടിയ ചവിട്ടിൽ വീഴുക തന്നെ ചെയ്തു. മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചുയർത്തി അയാൾ ഗർജ്ജിച്ചു.
 " നിനക്കെന്താടി എന്നെ കാത്തിരുന്നാല്".

ഉത്തരം ആവശ്യമില്ലാത്ത ആയിരം ചോദ്യങ്ങൾ എന്നും വീട്ടിനുള്ളിൽ ചുറ്റിത്തിരിയാറുണ്ട്.
ചോദ്യങ്ങൾ ഉത്തരം അവശ്യപ്പെടുന്നവയല്ല എന്ന് തലച്ചോറ് തിരിച്ചറിയാൻ തുടങ്ങി.
പുറത്തേക്കിറങ്ങിയാലും ആരെന്തു ചോദിച്ചാലും മിണ്ടാതെയായി.

കയ്യിലുണ്ടായിരുന്ന കുപ്പിയിലെ ദ്രാവകം അയാൾ വായിലേക്ക് കമഴ്ത്തി, ബാക്കിയെടുത്ത് അവളുടെ തലയിലൊഴിച്ചു.
നിർവികാരതയുടെ മൂടുപടം മനസ്സിനെയും ശരീരത്തെയും ചിലന്തിവലപോലെ പൊതിഞ്ഞുപിടിച്ചു.

 ഒരുതീപ്പെട്ടിയുരച്ച് എന്റെ മേൽ ഇട്ടിരുന്നെങ്കിൽ എല്ലാം ഇവിടെ അവസാനിക്കുമായിരുന്നു. പക്ഷെ ചെയ്യില്ല, കൊല്ലാതെ കൊല്ലണം അയാൾക്ക്. പൂച്ച എലിയെ കളിപ്പിക്കുന്നതുപോലെ.

തള്ളിമറിച്ച് തറയിലിട്ട് അതിക്രൂരമായി അയാൾ അവളിലേക്ക് ആഴ്ന്നിറങ്ങി, ചുണ്ടുകൾ കടിച്ചുമുറിച്ചു.
രക്ഷക്കായി നീട്ടിയ കൈകളിൽ തടഞ്ഞത് പിത്തളകൊണ്ടുണ്ടാക്കിയ ഫ്ലവേർവേസ്. ഒറ്റയടി അടിച്ചത് ഓർമ്മയുണ്ട്. അപ്പോഴേക്കും ബോധം മറഞ്ഞു.

 കണ്ണ് തുറന്നത് ഹോസ്പിറ്റലിൽ ആയിരുന്നു. ചുറ്റും നോക്കി...അയാളെ കണ്ടില്ല.
"ഉണർന്നോ" നേഴ്സ് അരികിലെത്തി.
"നിങ്ങൾ അയാളെ കൊന്നു, പോലീസ് ഇപ്പോൾ വരും, ചിലപ്പോൾ അറസ്റ്റ് ഉണ്ടാകും. ഇപ്പോൾ നിങ്ങൾ ഓക്കെയാണ്"

മുറിയിൽ ശബ്ദമില്ലാതെ കറങ്ങുന്ന ഫാൻ.
മനസ്സിൽ തെളിഞ്ഞ നീലാകാശം, ഒരു കറുത്തപൊട്ടുപോലുമില്ല!

കുട്ടികൾ?
നാട്ടിൽ നിന്നും അമ്മ വന്നിട്ടുണ്ടാകും.

 ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ തോന്നുന്നില്ല.
അയാളില്ലായ്മ നൽകുന്ന സ്വാതന്ത്ര്യം അനിർവചനീയം! .

ജയിലിലാകുന്ന അമ്മയെ ഓർത്ത് കരയുന്ന കുട്ടികൾ.
സാരമില്ല, കുറച്ചുനാൾ കഴിയുമ്പോൾ അവർക്ക്
കാര്യങ്ങൾ മനസ്സിലാകും.

ബൂട്ട്സിൻറെ ശബ്ദത്തിനു കാതോർത്ത് കണ്ണടയ്ക്കുമ്പോഴാണ്
ഭീതിയില്ലാതെ ജീവിക്കുകയാണ് ഏറ്റവും വലിയ സന്തോഷമെന്ന് അവൾ തിരിച്ചറിഞ്ഞത്.

രജനിവെള്ളോറ

No comments:

Post a Comment