സന്തോഷവും സങ്കടവും നിർവികാരതയും ഓരോ മുഖങ്ങളെയും വ്യത്യസ്തമാക്കുന്നു.
ആശുപത്രികാഴ്ചകൾ എപ്പോഴും അങ്ങനാണ്. വിട്ടുമാറാത്ത രോഗം നൽകുന്ന നിർവികാരത, മരണം അടുത്തെത്തിയവരുടെ നിസ്സഹായതയും സങ്കടവും, പല ടെസ്റ്റുകൾ ചെയ്ത് റിസൽട്ടിനായുള്ള വല്ലാത്ത ആ കാത്തിരിപ്പ്, പ്രശ്നമൊന്നും ഇല്ല എന്നറിയുമ്പോഴുണ്ടാകുന്ന സന്തോഷം .
ഇങ്ങനെ എല്ലാം കണ്ടും കേട്ടും, ഉയർന്നു കേൾക്കുന്ന ശബ്ദങ്ങൾക്കും മേലെ നിശ്ശബ്ദതയുടെ മൗനമന്ത്രവുമായി ആശുപത്രികെട്ടിടം.
ഓരോ ഇടനാഴികളിലും ഉയർന്നുകേട്ട നിലവിളികൾ ഏതാനും നിമിഷം കൊണ്ടവസാനിക്കുന്ന ഏക സ്ഥലവും ഒരുപക്ഷെ ആശുപത്രി കളാവാം.
അടുത്ത നിലവിളിക്കായി കാതോർത്തിരിക്കുമ്പോളാവാം മൗനം തണുത്തുറയുന്നത്.
ഉച്ചത്തിലുള്ള കരച്ചിലുമായി ജനിച്ചുവീഴുന്ന കുഞ്ഞിന്റെ ശബ്ദം മാത്രമായിരിക്കണം അവിടെയുള്ളവരുടെ മനസ്സുകളിലേക്ക് സന്തോഷമെത്തിക്കുന്നത്!.
ഒരു കുടുംബം ഉണ്ടാകുമ്പോഴേ ദമ്പതികളുടെ മനസ്സിൽ ഒരു കുഞ്ഞു ജനിച്ചിട്ടുണ്ടാകും. അവൻ അല്ലെങ്കിൽ അവൾ കൂടി ചേർന്നാലെ ആ കുടുംമ്പം പൂർണ്ണമാകൂ..
അങ്ങനെ പൂർണ്ണമായ കുടുംബങ്ങളിലേക്ക് അപ്രതീക്ഷിത അതിഥിയായി എത്തുന്ന രോഗവും മരണവും തകർത്തെറിയുന്നത് ഒരു കുടുംബത്തെയും അവിടെയുള്ളവരുടെ മനസ്‌സുകളെയുമാണ്.
അവരെ സ്നേഹിക്കുന്നവരും വല്ലാത്ത അവസ്‌ഥയിലാകും.
സഹതാപത്തിനോ ചേർന്നുനിൽക്കലിനോ പോലും ആശ്വസിപ്പിക്കാൻ പറ്റാതെ ദുരന്തങ്ങൾ അവരെ വല്ലാതെ ഒറ്റപ്പെടുത്തും.
തങ്ങളിലേക്ക് തന്നെ ആഴ്ന്നിറങ്ങി എന്തിനാണിങ്ങനെയൊരു ജീവിതം എന്നോർത്തു വിഷമിക്കാത്ത ഒരു നിമിഷം പോലുമില്ലാതെ വിങ്ങലോടെ ജീവിക്കേണ്ടിവരും.
രോഗിയായ അച്ഛനെ അമ്മയെ മകനെ മകളെ ഒക്കെ ചേർത്തുപിടിച്ച് ആശുപത്രികൾ കയറിയിറങ്ങിയിട്ടുണ്ടാകും നമ്മളിൽ പലരും. എവിടൊന്നൊക്കെയോ ലഭിച്ച നന്മയുടെ കൈത്താങ്ങുകൾ സന്ത്വനിപ്പിച്ചിട്ടുമുണ്ടാകാം. എങ്കിലും ദുഖവും സങ്കടവും നിങ്ങളെ വല്ലാതെ ഒറ്റപ്പെടുത്തും.
രോഗിയായ കുട്ടിയേയും കൊണ്ട് നെട്ടോട്ടമൊടുന്ന രക്ഷിതാക്കളെ കണ്ട് തിരിഞ്ഞുനോക്കുമ്പോഴാണ്, അടിച്ചും കുത്തിയും തൊഴിച്ചും കുഞ്ഞുങ്ങളെ കൊല്ലുന്ന മാതാപിതാക്കളെ നമ്മൾ കാണുന്നത്. ഏതാണ് സത്യം? ഏതാണ് മിഥ്യ?
തലയിലും താഴത്തും വെക്കാതെ മക്കളെ ശ്രദ്‌ധിക്കുന്നവരുടെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ് ബന്ധുവിന്റെ പീഡനത്തിൽ കൊല്ലപ്പെടുന്നത്. എവിടെയാണ് നമ്മുടെ കാഴ്ചകൾ പിഴച്ചു പോകുന്നത്? എന്തുകൊണ്ടാണ് വൈകൃതങ്ങൾ വർധിക്കുന്നത്?
ഹൃദയം നൊന്തുപിടയുമ്പോഴും വിശന്ന് വയർ കത്തിയെരിയുമ്പോഴും കുഞ്ഞുങ്ങളെ മാറോടടുക്കി പിടിക്കുന്ന അമ്മമാരെ നമ്മൾ കണ്ടിട്ടുണ്ട്.
അപ്പോഴും ചിലർ....
സ്വപ്‌നങ്ങൾ നിറച്ച അവസാനത്തെ വണ്ടിയും യാത്രയാകുന്നത് കണ്ട് കണ്ണ് നിറഞ്ഞ്, കൈവിട്ടുപോയ, 'കുഞ്ഞ്' എന്ന സന്തോഷത്തെ എത്തിപ്പിടിക്കാനാകാതെ ജീവിതപ്പാതയോരത്ത് അന്തം വിട്ട് നിൽക്കുന്നു.
ഓരോ ജീവാണുവും ഊറിക്കൂടി ഒൻപത് മാസവും ഒൻപത് ദിവസവും ശരീരത്തിലും മനസ്സിലും വളർന്ന തൽസ്വരൂപത്തെ തെരുവിലേക്ക് റെയിൽ പാളത്തിലേക്ക് നരാധമൻമാരുടെ കൈകളിലേക്ക് അമ്മമാർതന്നെ വലിച്ചെറിയുമ്പോൾ അറിയാതെ ചോദിച്ചുപോകുന്നു "ദൈവമേ, നീ എന്തുകൊണ്ടാണ് ഇവളെ, ഈ സ്ത്രീയെ, ഇങ്ങനെ സൃഷ്ടിച്ചത്?"